കോടി ധനുസ്സുകളുടെ
തീരം തേടി
പാലക്കാടുനിന്ന് പൊള്ളാച്ചിയിലേക്ക് മുമ്പുണ്ടായിരുന്ന മീറ്റര്‍ ഗേജ് റെയില്‍പാളം ഇന്ന് പുല്ല് പിടിച്ചുകിടപ്പാണ്. നെല്ലറയിലെ പാടശേഖരങ്ങള്‍ക്ക് നടവിലൂടെ ഓടിയിരുന്ന ഇന്ത്യയിലെ അവസാനത്തെ കരിവണ്ടി നിലച്ചിട്ട് നാലുവര്‍ഷമായി . തമിഴ്‌നാട് ഭാഗത്ത് മാത്രമേ ഇപ്പോള്‍ ബ്രോഡ്‌ഗേജിന്റെ പണി നടക്കുന്നുള്ളൂ. തമിഴ്‌നാട് ലോബിയുടെ പതിവ് റെയില്‍വെ അട്ടിമറി ഇവിടെയും കാണാം.
പൊള്ളാച്ചിയില്‍ നിന്ന് വടയും ചായയും കഴിച്ചിട്ട് രാമേശ്വരം ലക്ഷ്യം വെച്ച് വണ്ടി കയറിയെങ്കിലും കിട്ടിയത് പഴനിക്കുള്ള എക്‌സ്പ്രസ്. പൊള്ളാച്ചി ബസ് സ്റ്റാന്‍ഡ് കണ്ടപ്പോഴാണ് കേരളത്തിലെ പ്രബുദ്ധ ജനതയുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും കാര്യക്ഷമത ബോധ്യപ്പെട്ടത്. എന്തൊരു വിശാലതയാണ് തമിഴ്‌നാട്ടിലെ ബസ് സ്റ്റാന്‍ഡുകള്‍ക്ക്. സ്റ്റാന്‍ഡുകള്‍ എന്നു പറഞ്ഞാല്‍ മാത്രം ഇതിനെ ഒതുക്കാന്‍ പറ്റില്ല. ഒരേക്കറോളം പരന്നുകിടക്കുന്ന ബസ് താവളമാണ് തമിഴ്‌നാട്ടിലെ മിക്ക ബസ് സ്റ്റേഷനുകളും.
വൈകീട്ട് ആറുകഴിഞ്ഞതിനാല്‍ നനുത്ത കാറ്റിനൊപ്പം ചുറ്റും നിഴല്‍ വിരിച്ച പാടങ്ങളുംകരിമ്പനകളും കാണായി. വണ്ടിയില്‍ മുന്‍ഭാഗത്തുതന്നെ സീറ്റ് തരപ്പെടുത്തി കാഴ്ചകള്‍ മറയാതിരിക്കാന്‍ ശ്രദ്ധിച്ചു.. പിന്നെ നാടിന്റെ വികസനസങ്കല്‍പത്തിലെ പൊള്ളത്തരങ്ങള്‍ നൊമ്പരങ്ങളായി സുഹൃത്ത് പ്രമോദിലെത്തിച്ചു. വികാരങ്ങള്‍ അത്ര പെട്ടെന്ന് പ്രകടിപ്പിക്കാത്തതിനാല്‍ തുല്യദു:ഖിതരെങ്കിലും പ്രമോദ് എല്ലാം കേട്ട് കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. പഴനിക്കുള്ള വഴിയേ അരികിലെല്ലാം ആളുകളുടെ പ്രയാണം. ഇവരെങ്ങോട്ടാണ്. പണ്ട് പലപ്പോഴും വന്നിട്ടുണ്ടെങ്കിലും കാറ്റാടിപ്പാടങ്ങളുടെ കണ്‍കുളിര്‍കാഴ്ചയല്ലാതെ ആളുകളെ അത്ര ഈ വഴിക്ക് കണ്ടിട്ടില്ല. പ്രമോദ് തന്നെ ഉത്തരം തന്നു. പഴനി തൈപ്പൂയമാണ്. ഇവരെല്ലാം അങ്ങോട്ടാവും. അപ്പോഴാണ് പഴനിയില്‍ ചെന്നാലത്തെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചത്.
നഗരം നല്ല തിരക്കിലാവും. താമസത്തിനും ബുദ്ധിമുട്ടും. എന്നാല്‍ വിചാരിച്ചതുപോലെ ആയില്ല സംഗതി. കാറ്റാടിയന്ത്രങ്ങളുടെ കാഴ്ചകള്‍ പിന്നിട്ട് ചെല്ലുമ്പോള്‍ വഴിയില്‍ തടയായി നിന്ന പഴനിമുരുകഭക്തര്‍ പതുക്കെപ്പതുക്കെ റോഡരികുകളില്‍ തമ്പടിച്ചുതുടങ്ങുന്നതു കണ്ടു.
ഹോ. ഇവര്‍ ഇന്ന് അവിടെ എത്താനല്ല ഉദ്ദേശ്യമെന്ന് തോന്നുന്നു. പഴനി നഗരത്തെ ബസ് പുല്‍കുമ്പോള്‍ നേരം എട്ട് പിന്നിട്ടു. പക്ഷേ വിചാരിച്ച ആള്‍തിരക്ക് അവിടെയുണ്ടായില്ല. ഈ വഴിയിരികില്‍ കണ്ട ആയിരങ്ങള്‍ എവിടെപ്പോയി. ഒരു പക്ഷേ അവര്‍ മറ്റെവിടേക്കെങ്കിലുമാവുമോ. വിശപ്പ് വയറിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും ഭക്ഷണം പഴനിമുരുകദര്‍ശനം കഴിഞ്ഞ് മതിയെന്നാക്കി. നേരെ പിടിച്ചു മലയിലേക്ക്. രാത്രിയായതിനാല്‍ മുരുകക്ഷേത്രത്തില്‍ വൈദ്യുതിവിളക്കുകള്‍ നക്ഷത്രശോഭ പരത്തിയിരുന്നു. ദ്രാവിഡരുടെ വലിയ പുണ്യഗേഹങ്ങളിലൊന്നായ ഈ അമ്പലത്തില്‍ കയറുന്നത് പുണ്യത്തിലുപരി ആയാസമേറിയ കായികാഭ്യാസം കൂടിയാണ്. യാത്രയില്‍ കായികത്തിന് പ്രധാന പങ്കുള്ളതിനാല്‍ ചെരുപ്പുകള്‍ കവറിലാക്കി കയ്യില്‍തൂക്കി പഴനിമല കയറ്റം തുടങ്ങി. ആദ്യമൊക്കെ ഉഷാറുണ്ടായെങ്കിലും കുന്ന് കയറ്റം പത്തുമിനിറ്റ് കഴിഞ്ഞാല്‍ പ്രയാസം തന്നെ. സംസാരം കിതപ്പിലേക്ക് മാറിയപ്പോള്‍ ഇനിയെത്ര കയറ്റം എന്നായി നോട്ടം. കഷ്ടി അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ നെറുകിലെത്തി. അവിടെ ചെണ്ടയുടെ ഘോരനാദം. ആണും പെണ്ണും കുട്ടികളും വരികളായി ദര്‍ശനത്തിന് നില്‍ക്കുന്നു. 20 രൂപ മുതല്‍ 200 വരെ നല്‍കിയാല്‍ ദര്‍ശനത്തിന് പ്രത്യേകം ക്യൂയില്‍ കയറാം. ദൈവത്തിനും കൈക്കൂലി. ക്ഷേത്രം വലം വെച്ചപ്പോള്‍ ഭസ്മം പുരട്ടിയ യുവാക്കളും മധ്യവയസ്‌കരും തൈക്കോലങ്ങളേറ്റി ഹരഹരോ വിളികള്‍ മുഴക്കുന്നത് കണ്ടും കേട്ടും നടന്നുനീങ്ങി. എപ്പോഴോ താഴെയെത്തിയയുടന്‍ വെച്ചുപിടിച്ചത് തട്ടുകടയിലെ ചൂടുദോശക്ക് മുന്നിലേക്ക്. രണ്ടു ദോശയുടെ വലുപ്പമുള്ള റോസ്റ്റിന് 15 രൂപ. കഴിച്ചിട്ടും പശി തീരാഞ്ഞ് ഓരോ ഇഡ്ഢലിയും വീതം അകത്താക്കി. ബസ് സ്റ്റാന്‍ഡ് സമീപത്തുതന്നെ. മധുര റോഡ് ബോര്‍ഡ് കണ്ടു. ബസ്സില്‍ വീണ്ടും യാമങ്ങളെ വകഞ്ഞുമാറ്റി ചെന്തമിഴ് പെരുമയിലേക്ക്. രാത്രി എപ്പോഴോ ദിണ്ടിക്കല്‍ എന്നും മറ്റും കണ്ടക്ടറുടെ പേശ് കേട്ടു. മധുരയില്‍ എത്തിയപ്പോള്‍ നേരം നാലര. രാമേശ്വരത്തേക്കുള്ള ട്രെയിന്‍ കിടയ്ക്കാന്‍ ബസ്സ് കയറണമെന്ന് ഒരു നാട്ടുകാരന്‍. രാത്രി ബസ്സ് പിടിച്ച് സ്റ്റേഷനരികിലെത്തി. പ്രവിശാലമായ സ്റ്റേഷനും പരിസരവും. ട്രെയിന്‍ പുറപ്പെടാന്‍ അഞ്ചുനിമിഷം മാത്രം. ടിക്കറ്റെടുത്ത് സീറ്റ് പിടിച്ചു. വണ്ടി മധുരയില്‍ നിന്ന് കടലിനരികിലേക്കുതന്നെ. രാമേശ്വരം എത്തുമ്പോള്‍ കടലിലൂടെയുള്ള ട്രെയിന്‍ യാത്ര കാണാമെന്ന് സഹൃത്ത് പറഞ്ഞെങ്കിലും ഉറങ്ങിയെണീറ്റപ്പോള്‍ സ്റ്റേഷന്‍ പാമ്പന്‍ പാലം പിന്നിട്ട് രാമേശ്വരം പട്ടണണമഞ്ഞിരുന്നു. ഇറങ്ങി ഫ്‌ളാറ്റ്‌ഫോം കയറിയിറങ്ങിയപ്പോള്‍ സുഹൃത്തിന്റെ ഉപദേശം. റൂം കിട്ടിയാല്‍ കുളിയും മറ്റുമാകാം. സ്റ്റേഷന്‍ മാനേജരുടെ ബോര്‍ഡ് കണ്ട് അങ്ങോട്ട് പോയപ്പോള്‍ പത്രക്കാരന്റെ വിലാസമൊന്നും വേണ്ടെന്ന ധ്വനി. റൂം എല്ലാം ഫുള്ളാച്ച്. നോ വേക്കന്റ് എന്ന് തമിഴ് കലര്‍ന്ന ഇംഗ്‌ളീഷ്.
കുളിക്കാന്‍ നോക്കിയപ്പോള്‍ വിശ്രമമുറിയും കുളികക്കൂസ് മുറികളെല്ലാം തിരക്കോട് തിരക്കും വൃത്തികേടിലും അമര്‍ന്നിരിക്കുന്നു. എങ്ങനെയോ പല്ലുതേച്ചെന്ന് വരുത്തി നേരെ രാമേശ്വരം ക്ഷേത്രം അന്വേഷിച്ചു. അപ്പോഴാണ് അതുപിന്നെയാകാം. നേരത്തെതന്നെ ധനുഷ്‌കോടി പിടിച്ചാല്‍ ഉദയം കാണാമെന്ന് പ്രമോദ്. പിന്നെ അമാന്തിച്ചില്ല. ബസ് സ്റ്റോപ്പില്‍ നിന്നപ്പോള്‍ പുലര്‍ച്ചെ അഞ്ചിന് കടലറ്റത്തേക്ക് ബസ്സുണ്ടെന്നറിഞ്ഞു. ചായപോലുമില്ലാതെ ബസ്സില്‍ പത്തുകിലോമീറ്ററപ്പുറത്തെ ധനുഷ്‌കോടിയിലേക്ക്. ചരിത്രം ചവച്ചുതുപ്പിയ ഈ കടലോര നഗരമിന്ന് വെറും മണല്‍തിട്ട മാത്രമാണ്. ഇവിടേക്ക് അത്ര വലിയ സന്ദര്‍ശകഒഴുക്കൊന്നുമില്ല. നേരം പുലരും മുമ്പ് കടലോരത്തെ ചായക്കടകള്‍ക്കുമുമ്പില്‍ ബസ് നിര്‍ത്തി ആളെയെല്ലാം ഇറക്കിവിട്ടു. ഇതാണോ ധനുഷ്‌കോടി? അല്ല. ചായ കഴിഞ്ഞ് നടക്കാമെന്ന് പ്രമോദ്. ചായയും കൂട്ടത്തില്‍ കടലോരത്തുതന്നെ കാര്യവും കഴിഞ്ഞ് മല്‍സ്യത്തൊഴിലാളികളുടെ കാല്‍പാദങ്ങള്‍ വഴികാട്ടിയാക്കി നടന്നു. നീണ്ട ഒന്‍പത് കിലോമീറ്ററിനപ്പുറത്താണ് ആ ചരിത്ര പട്ടണം. ധനുഷ്‌കോടി. 1924 ഡിസംബര്‍ 23ന് ചുഴലിക്കാറ്റില്‍ തിരകള്‍ കൊണ്ടുപോയ ട്രെയിനും അതിലെ 130 യാത്രക്കാരും കടലോരവാസികളായ ആയിരത്തോളം പേരും വീടുകളും റെയില്‍വെ സ്റ്റേഷനുമെല്ലാം കഥ പോലെ മനസ്സിലൂലെ കടന്നുപോയി. മണലിലൂടെ നനഞ്ഞിടം നോക്കി നടത്തം തുടര്‍ന്നു. ഇടക്ക് ഉദയസൂര്യകിരണങ്ങള്‍ മേഘങ്ങളെ തള്ളിമാറ്റി പുറത്തുവരാന്‍ ശ്രമിക്കുന്നത് കണ്ടു. കോടി പ്രകാശ വില്ലുകള്‍ കുലച്ച് കിരണ്‍. മൊബൈല്‍ കാമറയില്‍ കിട്ടിയ ദൃശ്യങ്ങള്‍ പകര്‍ത്തി. നടത്തം തുടങ്ങിയിട്ട് അരണിക്കൂറായിക്കാണും. അതാ വരുന്നു ഒരു വാന്‍. നിറയെ ആളുകളും . പഴയ പട്ടണം കാണാനുള്ള കൊതിക്കാരാണ്.
ഇനിയും അഞ്ചുകിലോമീറ്ററോളം ഉണ്ടെന്ന് മനസ്സ് പറഞ്ഞെങ്കിലും അങ്ങകലെ കാണുന്ന സ്തൂപവും മരത്തലപ്പുകളും സര്‍വോപരി പഞ്ചാരമണലും കടല്‍തിരകളും മാടിവിളിച്ചതുകാരണം ക്ഷീണം അറിഞ്ഞതേയില്ല. ബംഗാള്‍ ഉള്‍ക്കടലിന്റെ നടുവിലേക്ക് നീട്ടിയിട്ട ഒരു തോണി പോലെ മണല്‍പരപ്പ് നീണ്ടുനിവര്‍ന്നുകിടക്കുന്നു. ഭൂമിയുടെ അനന്തവിശാലതയെയും അതിലെ തന്റെ സ്ഥാനത്തെയും കുറിച്ചോര്‍ത്ത് കൗതുകവും അമ്പരപ്പും ഒരു പോലെ തോന്നി. അങ്ങകലെയല്ലേ ഇന്തോനേഷ്യയും ഓസ്‌ട്രേലിലയും ഒക്കെ. കിഴക്കോട്ട് നോക്കി മനസ്സ് നെടുവീര്‍പ്പിട്ടു. ഇരമ്പുന്ന രണ്ടു കടല്‍തിരകള്‍ക്കു നടുവിലെ ഞാന്‍ ! പുരാതന ധനുഷ്‌കോടിയിലെ റെയില്‍വെ സ്റ്റേഷന്റെ പൊട്ടിപ്പൊളിഞ്ഞ അവശിഷ്ടങ്ങളും പുതുതായി പണിയുന്ന ക്ഷേത്രങ്ങളും വി.എച്ച്.പിക്കാരുടേതെന്ന് കരുതുന്ന തമിഴിലെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡുകളും കണ്ടു. ഇനി മടങ്ങാം. രാമേശ്വരം യാത്രയുടെ രസം പകുതി തീര്‍ന്ന പോലെ. വണ്ടിക്ക് കൈകാണിച്ചപ്പോള്‍ ആദ്യത്തേത് ഓവര്‍ലോഡെന്ന് പറഞ്ഞ് പോയി. രണ്ടാമത്തേതും തഥൈവ. എന്നാല്‍ പരിചയപ്പെട്ട സ്വാമിയുടെ മകന്‍ പത്രക്കാരായിട്ടാണോ എന്തോ വണ്ടിയില്‍ കയറ്റാന്‍ ശുപാര്‍ശ ചെയ്തു. പിന്നില്‍ തിങ്ങിനിറഞ്ഞ വാനില്‍ ഡ്രൈവര്‍ കാബിന്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതിലേക്ക് രണ്ടുപേരെയും കയറ്റി. ആള്‍ക്ക് നൂറുവേണമെന്ന് ഡ്രൈവര്‍. അമ്പത് തരാമെന്ന് പറഞ്ഞപ്പോള്‍ സമ്മതം. അമ്പത് രൂപയാണ് ധനുഷ്‌കോടി തീരയാത്രക്കുള്ള വാന്‍നിരക്ക്. രസകരമായ അനുഭവം ഇവിടെയാണ്. ഈ വാന്‍ പോകുന്നത് ഇടക്ക് കടലില്‍ കൂടെയാണ്. വഴി കാണാനില്ലായിരുന്നിട്ടും ഡ്രൈവര്‍ക്ക് ഒരു പരിഭ്രവവുമില്ല. വാനിലൂടെ ആദ്യകടല്‍യാത്ര നടത്താനായി എന്ന സന്തോഷത്തില്‍ പുലര്‍ച്ചെ ബസ്സിറങ്ങിയ സ്ഥലത്തെത്തി . ഇവിടെ 24ലെ ചുഴലിക്കാറ്റിന്‍രെ ദുരന്തസ്മാരകസ്തൂപമുണ്ട്. ആ ശപ്തനിമിഷങ്ങളുടെ വിശദവവിവരങ്ങളും. ചുഴലിക്കാറ്റ് രാത്രി മുഴുവന്‍ വീശിയടിച്ചിട്ടും ഏതോ റെയില്‍വെ ഉദ്യോഗസ്ഥന്റ#െ തെറ്റായ തീരുമാനപ്രകാരം പതിവുപോലെ ട്രെയിന്‍ ഓടിച്ചതിനാലാണ് പാളവും ട്രെയിനും യാത്രക്കാരും കടലില്‍ അലിയാന്‍ കാരണമായത്. ഇന്നും രണ്ടുകിലോ മീറ്ററകലെ കടലില്‍ ആ ട്രെയിനിന്റെ അവശിഷ്ടങ്ങളുണ്ടെന്ന് പരിസരവാസി പറഞ്ഞു.
പാമ്പന്‍പാലമില്ലാതെന്ത് രാമേശ്വരം ! പാമ്പന്‍ പാലം കാണാനുറച്ച് ഉച്ചതിരിഞ്ഞ് കയറിയ ബസ്സില്‍ അരികില്‍ തന്നെ സീറ്റ് പിടിച്ചിരുന്നു. ക്ഷീണം കണ്‍പോളകളെ തഴുകിത്തുടങ്ങിയെങ്കിലും അതിലുമെത്രയോ മേലെയായിരുന്നു പാമ്പന്‍പാലം. രാമേശ്വരം ദ്വീപില്‍ ഏതാനും കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ അതാ എത്തി പാലം. വലതുഭാഗത്ത് താഴെയായി ട്രെയിന്‍ പാളം. കടലില്‍ നിന്ന് കഷ്ടിച്ച് പത്തടി ഉയരത്തിലാണ് പാളം നിര്‍മിച്ചിട്ടുള്ളത്. 1924ലെ ദുരന്തത്തിന് മുമ്പ് മരപ്പാലമായിരുന്നു ഇത്. ഇന്നിപ്പോള്‍ ഇരുമ്പ് പാലമാണ്. റോഡ് പോകുന്ന പാലം ആര്‍ച്ച് പോലെയാണ്. ട്രെയിന്‍ യാത്രയില്‍ ഉണര്‍ന്നിരുന്നാല്‍ നല്ലൊരു കാഴ്ചാനുഭവം തന്നെയാകും ഈ 2.3 കിലോമീറ്റര്‍ വരുന്ന ഇന്ത്യക്കാരന്റെ ഈ അഭിമാനസ്തംഭം.രാമേശ്വരം ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴിയുള്ള കെട്ടിടമാണ്. ഇവിടെയാണ് ജൈനരുടെ പുരാതനവും ശില്‍പഭംഗിയാര്‍ന്നതുമായ അമ്പലം. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കഷ്ടി ഒരു കിലോമീറ്ററേയുള്ളു ഈ പുരാതന ക്ഷേത്രത്തിലേക്ക്. മടക്കത്തില്‍ ക്ഷേത്രത്തില്‍ കയറിയെങ്കിലും പുറത്തുകടക്കുന്നതെങ്ങനെയെന്നറിയാതെ ബദ്ധപ്പെട്ടു. നാലുഭാഗത്തും കവാടമാണിതിന്. ചുവരുകളിലെ ബിംബങ്ങളിലെ കരവിരുതുകള്‍ കാണുമ്പോള്‍ കാഴ്ചഭംഗിയോടൊപ്പം ഇതിന് ചെലവഴിച്ച മനുഷ്യാധ്വാനവും മനസ്സില്‍ ഓടിയെത്തി. ശ്രീപത്മനാഭക്ഷേത്രത്തിലെ സ്വര്‍ണനിലവറയും അവ ആരുടേതെന്ന തര്‍ക്കവും പോലെ, മധുരവഴി മടങ്ങുമ്പോള്‍ അവിടെയുമുണ്ട് തെന്നിന്ത്യയിലെ പ്രശസ്ത ക്ഷേത്രം- മീനാക്ഷി. രാജാവ് അകാരണമായി ഭര്‍ത്താ