Friday, January 8, 2010

ഇനി തസ്്‌ലീമയും പേടിക്കണം

ഇനി മുതല്‍ തസ്്‌ലീമ നസ്രീനും പേടിക്കണം, മതത്തിന്റെ പേരിലുള്ള ഭീകരവാദികളെ മാത്രമല്ല, കേരളത്തിലെ സി.പി.എമ്മുകാരെയും ഡി.വൈ.എഫ്.ഐക്കാരെയും.എന്തുകൊണ്ടെന്നാല്‍ ആയത്തുല്ല ഖൊമേനിയെ പോലെ ഇതാ സി.പി.എം സ്റ്റേറ്റ് സെക്രട്ടറിയും പോളിറ്റ് ബ്യൂറോയിലെ സീനിയര്‍ അംഗവുമായ പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നു, സദസ്സിന് രുചിക്കുന്ന രീതിയില്‍ പ്രസംഗിക്കണം.ഇസ്്‌ലാമിനെ വേണ്ടതിലധികം വിമര്‍ശിച്ച് എഴുതിയ പുസ്തകങ്ങളിലൂടെയാണ് മുംബൈ സ്വദേശിയായ സല്‍മാന്‍ റഷ്ദി ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖൊമേനിയുടെ വധഭീഷണി എന്ന ഫത് വക്ക് പാത്രമായത്. ബംഗ്ലാദേശ് എഴുത്തുകാരിയും ഇതേ ഗണത്തിലാണ് മതഭീകരവാദികളുടെ ഭീഷണി ഇന്നും നേരിട്ടുകൊണ്ട് സ്വരാജ്യത്തുനിന്ന് അകന്നുകഴിയുന്നത്. ഇപ്പോഴിതാ ഇടതുപക്ഷത്തിന്റെ കേരളത്തിലെയും ഇന്ത്യയിലെയും കുത്തക അവകാശം പതിച്ചുകിട്ടിയിട്ടുള്ള പിണറായി വിജയന്‍ ഫത് വ ഇറക്കിയിരിക്കുന്നത് സദസ്സിനും കേള്‍വിക്കാര്‍ക്കും വായനക്കാര്‍ക്കും എല്ലാം രുചിക്കുന്ന രീതിയിലേ പ്രസംഗിക്കാനോ എഴുതാനോ പാടുള്ളൂ. ഇത് പാലിച്ചില്ലെങ്കില്‍ കിട്ടുന്നത് ഒന്നാന്തരം വധ ഭീഷണിയും വേണ്ടിവന്നാല്‍ മര്‍ദനവും വധവും തന്നെ.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും മറുവിളി കൂട്ടുന്നവരാണ് ഇടതുപക്ഷക്കാര്‍. റഷ്ദിയുടെയും തസ്്‌ലീമയുടെയും കാര്യത്തില്‍ ഇത് കേരളം രുചിച്ചറിഞ്ഞതുമാണ്. കേരളത്തില്‍ തസ്്‌ലീമയെ തലയിലേറ്റി നടന്നവരും ഇടതുപക്ഷക്കാര്‍ തന്നെ. ഒരു വ്യക്തിക്ക് അയാള്‍ക്കിഷ്ടമുള്ള വിഷയം അയാള്‍ക്കിഷ്ടമുള്ള രൂപത്തിലും ശൈലിയിലും ആവിഷ്‌കരിക്കാമെന്നതാണ് ആവിഷ്‌കാര സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. അങ്ങനെയാണ് റഷ്ദിയെയും തസ്്‌ലീമയെയും പ്രവാചകന്‍ മുഹമ്മദിനെഅക്രമകാരിയായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ വരച്ച ഫ്രഞ്ചുകാരനെയും അത് പ്രസിദ്ധീകരിച്ച പത്രത്തിനെയും ഇടതുപക്ഷം പിന്തുണക്കുന്നത്. ഈ ഒരു തോന്നലിനിടയിലാണ് സക്കറിയ എന്ന ഇടതുപക്ഷ എഴുത്തുകാരന്‍ പയ്യന്നൂര്‍ എന്ന കമ്യൂണിസ്റ്റ് കോട്ടയില്‍ വെച്ച് കമ്യൂണിസ്റ്റുകാരായ യുവാക്കളുടെ വധ ഭീഷണിക്ക് ഇരയാകുന്നത്.സ്വാഭാവികമായും പിണറായി വിജയന്റെ നേരത്തെ പറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യ പോരാളികളായ അണികള്‍ അത് അനുവദിച്ചുകൊടുക്കേണ്ടതായിരുന്നു എന്ന് കരുതുന്നതാണ് ശരി. എന്നാല്‍ ഇവിടെ വന്ന് ഡി.വൈ.എഫ്.ഐയെ അധിക്ഷേപിച്ചിട്ട് ജീവനോടെ പോകാമെന്ന് കരുതേണ്ട എന്നാണ് കുട്ടി കമ്യൂണിസ്റ്റുകാര്‍ പറഞ്ഞത്. ഇത് നേരത്തെ പറഞ്ഞ പാര്‍ട്ടിയുടെ പ്രഖ്യാപിതവും സ്ഥിരപ്രതിഷ്ഠ നേടിയതും പ്രചുരപ്രചാരം ലഭിച്ചതുമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും നയനിലപാടുകളെക്കുറിച്ചും അറിയാത്തവരാവും ഈ ചെറുപ്പക്കാരെന്ന് കരുതാനാണ് ആദ്യം വാര്‍ത്ത കേട്ടപ്പോള്‍ ഏതൊരാള്‍ക്കും തോന്നുക. എന്നാലിതാ പാര്‍ട്ടിയുടെ ഉതത്രവാദപ്പെട്ട നേതാവ് തന്നെ അത് തെറ്റാണെന്ന് തിരുത്തിക്കൊടുത്തിരിക്കുന്നു. അതായത്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് വെറുതെ പറയുന്നതാണ്. അതിന് ഒരു ബദല്‍ രേഖയുണ്ട്. അതിതാണ്. ആവിഷ്‌കാരം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവുമ്പോള്‍ തന്നെ അത് നാട്ടുഭാഷയില്‍ പറയുമ്പോലെ ആളും തരവും അറിഞ്ഞുവേണം പ്രകടിപ്പിക്കാന്‍ എന്ന്.ശംഖുമുഖം കടപ്പുറത്തെ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ അതും നാളത്തെ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും മുന്നണിപ്പോരാളികളോടാണ് പാര്‍ട്ടി നേതാവ് ഇത്തരമൊരും ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഗൗരവകരമാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് പറഞ്ഞാല്‍ നിങ്ങള്‍ ഭീഷണിപ്പെടുത്തിക്കോളൂ എന്ന വാക്കാല്‍ സര്‍ക്കുലര്‍ തന്നെ മി. പിണറായി വിജയന്‍ നല്‍കിയിരിക്കുന്നു. അണികള്‍ക്കെല്ലാം ഇത് മാധ്യമങ്ങള്‍ മുഖേന കിട്ടുകയും ചെയ്തു. വിശദമായും ഉദാഹരണസഹിതവുമാണ് പിണറായി വിജയന്‍ ഈ ഭേദഗതി അവതരിപ്പിച്ചത് എന്നതുകൊണ്ട് അബദ്ധവശാല്‍ പിണഞ്ഞതാണ് എന്ന് പൊളിറ്റ് ബ്യൂറോക്കും കാരാട്ട് സഖാവിനും ഇനി പറഞ്ഞൊഴിയാന്‍ പറ്റില്ല.മതവിശ്വാസികളുടെ യോഗത്തില്‍ മതനേതാവിനെതിരെ പറയുന്നതുപോലെയാണ് ഇത് എന്നാണ് പിണറായി ഉദാഹരിച്ചത്. അപ്പോള്‍ മതവിശ്വാസികള്‍ തസ്്‌ലീമക്കും റഷ്ദിക്കും ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റിനും പത്രത്തിനുമെതിരെ പറയുന്നതെല്ലാം ശരിയാണെന്നു കൂടി പിണറായി വ്യംഗേന പറഞ്ഞിരിക്കുന്നു. മതത്തെ കമ്യൂണിസവുമായി താരതമ്യപ്പെടുത്തുകകൂടി കമ്യൂണിസ്റ്റ് നേതാവ് ചെയ്തു. മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാട് മഅദനിയെ ന്യായീകിരക്കാന്‍ ഗാന്ധിജി മതമൗലികവാദിയായിരുന്നു എന്ന് പറഞ്ഞതിന് തുല്യമാണിത്. ഇ.എം.എസിനെ പാര്‍ട്ടി അന്ന് ശാസിച്ചുവെന്നത് മറക്കാനായിട്ടില്ല.പിണറായി പറഞ്ഞ മറ്റൊന്ന് പാര്‍ട്ടിയുടെ സര്‍വസമ്മതരായ സഖാക്കളെ സക്കറിയ ആക്ഷേപിച്ചു എന്നാണ്. സക്കറിയയാകട്ടെ അദ്ദേഹത്തിന്‍രെ പിണറായിക്കുള്ള മറുപടിയില്‍ ഇത് നിഷേധിക്കുകയും ചെയ്യുന്നു. അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ തെറ്റ് ചെയ്യാത്തവരാണെന്നും അത് ചെയ്താല്‍ തന്നെ പരസ്യമായി വേദിയറിയാതെ അത് പറഞ്ഞുപോകരുതെന്നും കൂടി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കുന്നു. സക്കറിയയാകട്ടെ താനങ്ങനെ നേതാക്കളെ ആക്ഷേപിച്ചിട്ടില്ല എന്ന് പറയുകയും ചെയ്തു. അഥവാ അങ്ങനെ ചെയ്താല്‍ ഭീഷണിപ്പെടുത്തുന്നത് ശരിയാണെന്ന് വ്യംഗ്യമായി സൂചിപ്പിക്കുകയാണോ സക്കറിയയും ചെയ്യുന്നത് എന്നല്ലേ കരുതേണ്ടത്്?

No comments:

Post a Comment